2012, ജൂൺ 17, ഞായറാഴ്‌ച

മഴ...മഴ...മഴ...മഴ...മഴയോ.....

മഴ...മഴ...മഴ...മഴ...മഴയോ.....
ഇഴ...ഇഴ...ഇഴ...ഇഴ...ഇഴയേ...
പുഴ... പുഴ... പുഴ... പുഴ... പുഴയോ...
വഴി... വഴി... വഴി... വഴി... വഴിയേ...

മണ്‍ചുവരായ് മെയ്‌ നനയെ...
കൈയ്യകലെ, നീയലിയെ...

ഈ മഴയില്‍, കൈ മറവില്‍
മെയ്യുരിയും, പൊയ്നിറമോ...

ഈയുടലില്‍ , നനവാടകളില്‍
മഴനാരുകളെന്‍, ഇഴ പാകുകയോ...

മഴ...മഴ...മഴ...മഴ...മഴയോ.....
ഇഴ...ഇഴ...ഇഴ...ഇഴ...ഇഴയായ്...
പുഴ... പുഴ... പുഴ... പുഴ... പുഴയായ്...
വഴി... വഴി... വഴി... വഴി... വഴിയേ...

2012, ജൂൺ 15, വെള്ളിയാഴ്‌ച

കൃഷ്ണമുഖി



പാര്‍വണമലിയുന്ന സന്ധ്യയിലിന്നും
പൂമണമൊഴുകുന്നു...
പാതിയടഞ്ഞ മിഴിത്തളിര്‍ തുമ്പിലീ
നീര്‍കണമെന്തിനൊളിക്കുന്നു...
കൃഷ്ണമുഖീ...ഘനശ്യാമമുഖീ..
ഈ പീലികള്‍ നിന്നെ വിളിക്കുന്നു...

പണ്ടു ചിതറിയ ചില്ലു കുമിളകള്‍
കാല്‍തള ചേര്‍ന്നു മയങ്ങുന്നു...
സൂര്യതപം വീണ സാന്ധ്യതടങ്ങളില്‍
ശ്യാമസുഗന്ധമുലാവുന്നു...
കാറ്റിരമ്പം പോലുമീ മുളന്തണ്ടിലെ
മൗനമുടയ്ക്കാതകലുന്നു...
കൃഷ്ണമുഖീ...ഘനശ്യാമമുഖീ..
ഈ പീലികളോര്‍മ തലോടുന്നു...

മേഘവിഷാദമുഴിഞ്ഞ നഭസ്സിലീ
മേടനിലാവ് വിതുമ്പുന്നു...
ചേമ്പിലയമ്പിളി ചന്ദനപ്പൊട്ടിനെ
ദൂരെയെറിഞ്ഞു ചിരിക്കുന്നു...
ഈ വഴി വീണ നിഴല്‍പാടൊന്നിലീ
നീര്‍മണി നിന്നെ വരയ്ക്കുന്നു...
കൃഷ്ണമുഖീ...ഘനശ്യാമമുഖീ..
ഈ പീലികള്‍ നമ്മെ വിളിക്കുന്നു...

പാര്‍വണമലിയുന്ന സന്ധ്യയിലിന്നും
പൂമണമൊഴുകുന്നു...
പാതിയടഞ്ഞ മിഴിത്തളിര്‍ തുമ്പിലീ
നീര്‍കണമെന്തിനൊളിക്കുന്നു...
കൃഷ്ണമുഖീ...ഘനശ്യാമമുഖീ..
ഈ പീലികള്‍ നിന്നെ വിളിക്കുന്നു...
ഈ പീലികളോര്‍മ തലോടുന്നു...




(you can listen to this song in my voice here)

മലരോര്‍മ

പകല്‍വാ തുറന്നെത്തിയോ,
വെയില്‍ചിരി പൈതലേ...
നിറത്താലി മേലോണവും,
ഇലക്കീറുമായ് വന്നുവോ...
കതിര്‍ ചൂടുമീ തുമ്പകള്‍,
കളത്തണലിലാടുന്നുവോ...
മുടിത്തുമ്പിലെ നീര്‍ത്തുള്ളിയായ്‌,
നമ്മളെവിടെ കൊഴിഞ്ഞെങ്കിലും,
വിടാതെന്നുമുള്ളിലീ മലരോര്‍മകള്‍...

2012, ജൂൺ 14, വ്യാഴാഴ്‌ച

തൂവലൊരെണ്ണം


ആ ചില്ലേലീചില്ലേലൂര്‍ന്നു വരുന്നേ...
കാറ്റേറ്റു ചിറകിറ്റ തൂവലൊരെണ്ണം.
കാണാമഴവില്‍ മേലേ പാറിയൊരുണ്ണിപ്പൂമാന-
ക്കിളിയിറ്റ തൂവലൊരെണ്ണം.
ചെറു തൂവലൊരെണ്ണം.
തൂവലൊരെണ്ണം.
ചെറു തൂവലൊരെണ്ണം.

മഴ ചാറണതറിയാതെ,
മഴനൂലിലുടക്കാതെ...
തൂവലൊരെണ്ണം.
ചെറു തൂവലൊരെണ്ണം.
ഉയരങ്ങളിലകലങ്ങളിലുലയാതെ വരുന്നേ..
ചെറു പീലികളവയാകെയുമുടലാക്കി വരുന്നേ...
തൂവലൊരെണ്ണം.
ചെറു തൂവലൊരെണ്ണം.

പലനാളു പറന്നില്ലേ...
പിരിയാതെ കഴിഞ്ഞില്ലേ...
ചിറകില്ല ഒളിക്കാനും,
കിളിയില്ല പറക്കാനും...
തൂവലൊരെണ്ണം.
ചെറു തൂവലൊരെണ്ണം.
അറിയാതെയടര്‍ന്നിന്നീയിതളായി വരുന്നുണ്ടേ...
ചിറകൊത്തിരി പാറുമ്പോള്‍, കഥയായി വരുന്നുണ്ടേ...
തൂവലൊരെണ്ണം.
ചെറു തൂവലൊരെണ്ണം.



2012, ജൂൺ 13, ബുധനാഴ്‌ച

ഓര്‍മ്മകള്‍

നിലാവിലകളില്‍ പൊതിയുമീ
കിനാമഴ വിരലായ്...
മുകില്‍ മലരികളില്‍
നിഴല്‍ ശലഭമായ്...
തളിരണിയുമഴക് വനികളില്‍
നിറയുമമൃതമോര്‍മ്മകള്‍...


2012, ജൂൺ 1, വെള്ളിയാഴ്‌ച

3. എന്തേ വൈകി...

ഇന്നും വരാനെന്തെ വൈകീ ഞാന്‍...
നിന്റെ കണ്ണില്‍ തൊടാനെന്തേ വൈകീ...
പുകമഞ്ഞു മൂടിയ ജാലകചില്ലിലൂടറിയാതെ നോക്കുവാന്‍ വൈകി...
ഇന്നുമാദ്യം ചിരിക്കാന്‍ വൈകി..

പേരായി മാത്രം അറിഞ്ഞ നീയെന്നുള്ളില്‍
വേരായതറിയാന്‍ ഏറെ വൈകി...
നേര് പറയാനുമാദ്യമായ് വൈകി...

പറയാതെയുള്ളില്‍ പിടയുന്ന നോവിനെ
പ്രണയമായ് പുല്‍കുവാന്‍ വൈകി...
എന്നെയറിയാനുമെത്രയോ വൈകി...

2. മഴയില്‍

വൈകി ഞാനെത്തി നിന്‍ പൂന്തോപ്പിലെ
നേര്‍ത്ത പൂവിന്റെ ഈറന്‍ നിഴല്‍ ചോട്ടിലായ്...
കണ്ടില്ല നിന്നെ ഇതള്‍ കൂമ്പിലും,
എന്റെ തൂവല്‍ കിളിക്കൂട്ടിലും...
എങ്കിലും നീ മയങ്ങുന്ന മഴക്കാട് തേടി ഞാന്‍,
മേഘമായ് കാറ്റില്‍ അലിഞ്ഞുപോയി...
അറിയാം എനിക്കൊന്നു മാത്രം...
തൊട്ടിരിക്കാം നിന്നെ,
അറിയാതെയെങ്കിലും ,
മഴനൂലു പോലെ ഞാന്‍ എവിടെ വച്ചോ...

1.രാവഴക്

രാവഴകില്‍ നിലാവഴകില്‍
ഞാന്‍ തേടിയതും നിന്‍ നിഴല്‍ മാത്രം..
പൂവനിയില്‍ നിന്‍ പൂമിഴിയില്‍ ഞാന്‍
കണ്ടതുമീ ചിരി മാത്രം..
നീയറിഞ്ഞോ നിന്‍ വിരലറിഞ്ഞോ
എന്‍ വീണയിലൂറിയ പ്രിയഗാനം..
എന്ന് വരും നീ ..ഈ വഴിയോമലെ..
രാമഴ തോരാറായി.. വീണ്ടും പൂവിളി കേള്‍ക്കാറായി...
വീണ്ടും പൂവിളി കേള്‍ക്കാറായി......
ഇനിയൊരല്പം പ്രണയമാകാം... രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പെഴുതിയ കുറച്ച് പ്രണയ കവിതകള്‍...

അനുയായികള്‍