2012, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

സേവ്ഡ് മെസ്സേജ്സ്-2

നമുക്ക് നടക്കാം..
ചക്രവാളങ്ങള്‍ക്കപ്പുറത്തേയ്ക്ക്...
മഴയുടെ വരകളില്‍ മുഖം ചേര്‍ക്കാം...
ഇലകളില്‍ തൊട്ടുനിന്നാ മര്‍മ്മരം കാതോര്‍ക്കാം...
ജനിമൃതികള്‍ മറന്നീ തീരത്തെ നിലാവിലുലാവാം...
പുഴയുടെ ഇളയോളത്തില്‍ ഉടയുന്ന ചന്ദ്രബിംബത്തെ,കൈക്കുമ്പിളില്‍ ചേര്‍ത്ത് വയ്ക്കാം. നിശാഗന്ധികളിലെ കൗതുകം നിറഞ്ഞ സൌരഭ്യം നുകരാം.പിന്നെയും നടന്നീ മിന്നാമിനുങ്ങിന്‍റെ ആത്മപ്രകാശത്തില്‍ പരസ്പരം കാണാം...കണ്ണില്‍ നോക്കാം...രാപ്പാടികള്‍ പാടി നിര്‍ത്തുന്നിടത്ത് നമുക്ക് തുടങ്ങാം.പുല്‍മേട്ടില്‍ നേര്‍ത്ത നാമ്പുകളില്‍ ചേര്‍ന്നുറങ്ങാം...നക്ഷത്രങ്ങള്‍ കാവല്‍ നില്‍ക്കട്ടെ.കാറ്റുമുറങ്ങട്ടെ നമുക്കൊപ്പം.പുലരി പ്രതീക്ഷിക്കേണ്ട. 
ഈ നേര്‍ത്ത വെട്ടം മാത്രം മതി.ഉണരുമ്പോള്‍ പരസ്പരം കാണാന്‍...
കാറ്റേ അവളെ ഉമ്മ വയ്ക്കല്ലേ...

2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച

സേവ്ഡ് മെസ്സേജ്സ്-1

ഞാന്‍ ഒരു പുല്‍ക്കൊടിയെ തൊട്ടു...മഞ്ഞുതുള്ളി ചിരിച്ചു. 
കണ്മുന്പിലൂടെ ചാടി മറഞ്ഞ പുല്‍ച്ചാടി,സുര്യകിരണമേറ്റ് തിമിര്‍ത്തു. പുല്‍മേട്ടിലാകെ തളിര്‍നാമ്പുകള്‍...
ഹൃദയം വസന്തോദയമറിഞ്ഞു.
മനസ്സിലൊരു പ്രമദവനം തളിര്‍ത്തു തുടങ്ങി.എങ്ങും പുതു സുഗന്ധം.
ഞാന്‍ ഉണരുകയാണ്.ഇല ചൂടുകയാണ്. 
വസന്തം...


(28/12/2011)

2012, ഓഗസ്റ്റ് 1, ബുധനാഴ്‌ച

കാല് മാറിയ കഥ...

മൂന്നാം ക്ലാസ്സില്‍ വച്ചാണെന്നാണോര്‍മ്മ..ഉച്ചയ്ക്കത്തെ ഇടവേള ഒരു ബഹളമാണ്.. കള്ളനും പോലീസും ഓടിക്കളിക്കുന്ന സമയം. ഒരു ദിവസം ഉച്ചയ്ക്ക് ഒരുത്തന്‍ എനിക്കിട്ടൊരു ചാമ്പും തന്നിട്ടോടി..ഞാന്‍ വിടുവോ..ശക്തിമാന്‍ മാതൃകാപുരുഷനായ കാലമാണ്.എവിടെ അക്രമം.?അനുവദിക്കില്ല ഞാന്‍. ഞാനും പിറകേയോടി.അവനെ കാണുന്നില്ല.അവസാനം എന്റെ ഡിറ്റക്ടീവ് ബുദ്ധി പ്രവര്‍ത്തിച്ചു.ക്ലാസ്സുകള്‍ക്കിടയിലൂടെ ഇഴഞ്ഞു പോകാം.അന്ന് ഞങ്ങടെ സ്ക്കൂളിലെ ക്ലാസ്സുകള്‍ പലക കൊണ്ടുണ്ടാക്കിയ സ്ക്രീനുകള്‍ വച്ചായിരുന്നു തിരിച്ചിരുന്നത്.അപ്പോള്‍ ആരും കാണില്ല.പക്ഷെ സ്ക്രീനിനടി വഴി നോക്കിയാല്‍ അവനെ കണ്ടു പിടിക്കുകയും ചെയ്യാം.ഹാ..ഐഡിയ..

അങ്ങനെ ഇഴഞ്ഞു പോകുമ്പോള്‍ അതാ അവന്റെ കാലുകള്‍,അപ്പുറത്തെ ക്ലാസ്സില്‍. എനിക്കറിഞ്ഞുകൂടെ അവന്റെ ചെരുപ്പ്.പിന്നെ ഒട്ടും വൈകിയില്ല, സ്ക്രീനിനടി വഴി ഒറ്റപ്പിടുത്തം.അവന്റെ കാലില്‍ തന്നെ.പ്ലക്കോ..ഒരു ചവിട്ടു കിട്ടിയതാ.ഒരു നിമിഷം ഒന്നും മനസ്സിലായില്ല. പക്ഷെ ഒരു കാറിച്ച കേട്ടിരുന്നു.മുട്ടിലിഴഞ്ഞ പൊസിഷനില്‍ നിന്ന് ഉയരാന്‍ തുടങ്ങുമ്പോള്‍,ദേ ചുറ്റും ഒരു കൂട് പെണ്‍പിള്ളേര്‍.കലപില കലപിലാന്ന്.എല്ലാത്തിന്റേം കൈയില്‍ ചോറ്റുപാത്രോം,വാട്ടര്‍ ബോട്ടിലും ഒക്കെ ആയുധങ്ങള്‍.അപ്പോള്‍ എനിക്ക് ഏതാണ്ട് കാര്യങ്ങള്‍ വ്യക്തമായി. പിടിച്ച ചെരുപ്പും,കാലും മാറി. പുല്ലിംഗം സ്ത്രീലിംഗമായത് അറിഞ്ഞില്ല.ശക്തിമാന്‍ ഗംഗാധറായി.

അന്നത്തെ പിള്ളേരായത് കൊണ്ട് അംഗഭംഗം ഒന്നും ഉണ്ടായില്ല. ഇന്നായിരുന്നേല്‍ മിക്കവാറും പീഡനത്തിനു പത്രത്തില്‍ കേറി ചിരിച്ചിരുന്നേനെ.ശോ..എന്നാലും ഈ ചെരുപ്പ് കമ്പനിക്കാര്‍ ഇങ്ങനൊരു ചതി ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും വിചാരിച്ചില്ല..

അനുയായികള്‍