2012, നവംബർ 29, വ്യാഴാഴ്‌ച

കണ്ണ് പെയ്യുന്പോള്‍

 
പറയാന്‍ തുടങ്ങിയാല്‍ ഒരുപാടമ്മമാര്‍ എനിയ്ക്ക് സ്വന്തമാണ്. പ്രാണന്റെ പങ്കില്‍ എന്നെ വിരിയിച്ച ചുന്ദരിയമ്മ ആദ്യം. ഓര്‍മ്മമുറ്റത്തേയ്ക്കാടിയിറങ്ങുന്ന അമ്മ മരച്ചില്ലകള്‍ രണ്ടാമത്.
പുത്രവാത്സല്യത്തിനപ്പുറം സ്‌നേഹം ചുരത്തുന്ന ഒരുപിടി നല്ലമ്മമാര്‍ വേറെ. ഓര്‍മ്മയുടെ അവസാനത്തെ കെട്ടിലും എന്നെ അടരാതെ ചേര്‍ക്കുന്ന ചില വെള്ളിമുടി അമ്മമാര്‍... ബാല്യകൗമാരങ്ങളില്‍ വിശ്വാസത്തിന്റെ അമ്പലത്തണലായി പടര്‍ന്നുകയറിയ മണമുള്ള അമ്മ. പോണ്ടിച്ചൂടില്‍, വാടിയ നാവിന് ചായമധുരമായ ഒരു കറുകറുത്ത പൂക്കാരിയമ്മ...ഇങ്ങിവിടെ കുളിര് ചാറും നാട്ടില്‍ ഇഡ്ഡലിത്തട്ടില്‍ എനിയ്ക്കായി സ്‌നേഹം ചേര്‍ത്തു പുഴുങ്ങുന്ന ഒരു വെളുവെളുത്ത ഇഡ്ഡലിക്കാരിയമ്മ. അനുദിനം മനസ്സ് തൂത്തുവെടിപ്പാക്കുന്ന അനേകമമ്മമാര്‍... കാഴ്ചയുടെ ഇരുളിലും പരിചിതമായ 'അമ്മേ' വിളിയായി എന്നെ തിരിച്ചറിയുന്ന വേറെയും അമ്മമാര്‍.. അനുഗ്രഹപ്പെയ്ത്തില്‍ എന്റെ കണ്ണും പെയ്യുകയാണ്. അഹങ്കരിച്ചോട്ടെ ഞാന്‍, ഇതില്‍ മാത്രം.

2012, നവംബർ 2, വെള്ളിയാഴ്‌ച

അവളും ഞാനും 7


മനുഷ്യനെന്ന്‌ സ്വയം വിശ്വസിയ്‌ക്കുകയായിരുന്നു. ചോരയോട്ടമറിഞ്ഞ സിരാധമനികളില്‍, കാലം മറന്ന്‌ പൂത്ത പാലമണം നിറഞ്ഞ രാത്രി,അവള്‍ ഒരു മിന്നാമിനുങ്ങിനെ കണ്ടു കൊതിച്ചു. എണ്ണമറ്റ ഭൗമസൗന്ദര്യങ്ങളെ, സ്‌മൃതിയടയാളങ്ങള്‍ അന്യമാക്കി പുണര്‍ന്ന കൈകള്‍...ഒരു മിന്നാമിനുങ്ങ്‌...കൈക്കുമ്പിള്‍ വിടര്‍ത്തിയതില്‍ അവള്‍ക്കുള്ള വിസ്‌മയം കൂടി ചേര്‍ത്തിരുന്നു. മിന്നിപ്പറന്ന താരശലഭങ്ങള്‍ പോലെ, അവളുടെ ഇളം കൗതുകങ്ങള്‍ക്ക്‌ മുമ്പില്‍ മഴയായ്‌ മിന്നാമിനുങ്ങുകള്‍ പെയ്‌തു നിറഞ്ഞു. വളയങ്ങളായ്‌. ഉള്ളില്‍ അവളും ഞാനും പരസ്‌പരം കണ്ടിരുന്നു.അവള്‍ക്കൊപ്പം മണ്ണിന്റെ കൗതുകങ്ങള്‍ ഞാനും നുകരുകയായിരുന്നു.ഗന്ധര്‍വയാമം ഒടുങ്ങാതെ തുടര്‍ന്നു.അവളോട്‌ ചേര്‍ന്ന എന്റെ കൗതുകങ്ങളും... രാത്രി മുഴുവന്‍.


7-10-2012

അനുയായികള്‍