മുകില്പീലി
2015, ജൂലൈ 17, വെള്ളിയാഴ്‌ച
2013, ഏപ്രിൽ 30, ചൊവ്വാഴ്ച
ഇതളടരുന്നു...
പൂവാങ്കുരുന്നിലകളില്‍ കാറ്റു പോലെ, ഉള്ളാകെ ഉലച്ച ഒരു പ്രണയമുണ്ടായിരുന്നു. ഒരു പെണ്ണുണ്ടായിരുന്നു. സഹസ്രനാമങ്ങളെ വരുതിയിലാക്കുന്ന സന്ധ്യകളില്‍, കാണാത്ത കൈതപ്പൂ പോലെ അവള്‍ മണത്തിരുന്നു.. രാത്രി പെയ്‌ത വേനല്‍മഴ കൈക്കുമ്പിളില്‍ നിന്നും നടുമുറ്റത്തെ ഓട്ടുരുളിയിലേക്ക് ചോരുമ്പോള്‍, അവളുടെ ചിരി കിലുങ്ങിയിരുന്നു. കൊന്നപ്പൂ കണ്ണില്‍ വീണുണരുന്ന വിഷുപ്പുലരിക്ക് അവളുടെ കൈയ്യുടെ കണിവെള്ളരിത്തണുപ്പായിരുന്നു. പോക്കുവെയില്‍ പിച്ചവയ്‌ക്കുന്ന കാവോരങ്ങളില്‍ അവളുടെ മുടിത്തണല്‍ പടര്‍ന്നിരുന്നു. രാത്രിയോടും പകലിനോടും ഒടുങ്ങാത്ത കൊതി തന്നു ചിലമ്പിയ കുഞ്ഞുപാദസരങ്ങള്‍, അവളുടെ കാലില്‍ ഉമ്മവച്ചുലഞ്ഞിരുന്നു. ഇന്ന് ആദ്യമായി കൈതപ്പൂ കണ്ടു. മണമില്ല. പൂവാങ്കുരുന്നിലകളില്‍ കാറ്റില്ല. ആ പെണ്ണില്ല.
2013, മാർച്ച് 31, ഞായറാഴ്‌ച
ഇതള് ചോരുന്ന പൂവായിരുന്നു നീ...
ഇതള് ചോരുന്ന പൂവായിരുന്നു നീ..
ഇലകളോടൊത്തു വാടാതെ നിന്നു നീ...
മഴ തിളങ്ങുന്ന മിഴിയായിരുന്നു നീ..
ഇഴകളായ് നേര്‍ത്ത ചിരിയായിരുന്നു നീ..
ജലസമാധിയില്‍ മുങ്ങിയൊരോര്‍മയില്‍
തളിര് തേടുന്ന മരമായിരുന്നു നീ..
പകലുകള്‍ക്കൊപ്പമോടാന്‍ മടിച്ചൊരീ,
വഴികളില്‍ വീണ നിഴലായിരുന്നു നീ..
പരതുമോര്‍മകള്‍ നോവാതുലച്ചൊരു
പഴയ വാക തന്‍ മണമായിരുന്നു നീ..
കടലു പോലിവന്‍ മൂടാന്‍ കൊതിച്ചൊരു
തിരയൊടുങ്ങാത്ത നോവായിരുന്നു നീ..
സ്‌മൃതികളില്‍ പൂത്ത പൊന്‍ചെമ്പകത്തിന്റെ
പിറവി നേടാത്ത നിനവായിരുന്നു നീ.
വെയിലിലുരുകിത്തിളച്ചിറ്റുപോയൊരാ
നിറവുകള്‍ നീറുമുയിരായിരുന്നു നീ.
ഇടറി വീണൊരാ മറവിച്ചതുപ്പിലെന്‍
വിരലുകള്‍ പൂത്ത കാവായിരുന്നു നീ.
ഇനിയുമടരാതെ മിഴിയോടുരുമ്മുമീ
നനവിനൊക്കെയും പേരായിരുന്നു നീ.
മതിവരാതെന്നുമൂതിത്തിളക്കുമാ
പഴയ കാഴ്‌ച തന്‍ നേരായിരുന്നു നീ...
ഇതള് ചോരുന്ന പൂവായിരുന്നു നീ...
2013, മാർച്ച് 29, വെള്ളിയാഴ്‌ച
പുനര്‍ജന്മം
നീ ഉയര്‍ന്നു വരുന്നതും കാത്ത്,
ഒരു പുനര്‍ജന്മം.
നനഞ്ഞു നൊന്ത തലയിണകള്‍
ചിരി പതിഞ്ഞുണങ്ങുന്ന രാത്രികള്‍ നോറ്റ്,
കുളിപ്പിന്നലാറാത്ത മഴക്കാലമോര്‍ത്ത്,
ഒരു പുനര്‍ജന്മം.
സ്വപ്‌നങ്ങളില്‍ ചാവ് മണക്കാത്ത
മയക്കങ്ങളില്‍ നേര്‍ത്ത്,
നിറങ്ങളൊക്കെയും നീയാകുന്ന
സന്ധ്യകളെ ചേര്‍ത്ത്,
ഒരു പുനര്‍ജന്മം.
പങ്കുവയ്‌ക്കാന്‍ വരുന്നവന്‍ പിറക്കും മുമ്പ്,
തൊള്ള കീറും വെയില്‍ ചിലയ്‌ക്കും മുമ്പ്,
നിന്റെ കൈക്കുമ്പിളില്‍ പെയ്‌ത് തോരാന്‍ മാത്രം,
കൊതിക്കാം ഒരു പുനര്‍ജന്മം...
ഒരു പുനര്‍ജന്മം.
നനഞ്ഞു നൊന്ത തലയിണകള്‍
ചിരി പതിഞ്ഞുണങ്ങുന്ന രാത്രികള്‍ നോറ്റ്,
കുളിപ്പിന്നലാറാത്ത മഴക്കാലമോര്‍ത്ത്,
ഒരു പുനര്‍ജന്മം.
സ്വപ്‌നങ്ങളില്‍ ചാവ് മണക്കാത്ത
മയക്കങ്ങളില്‍ നേര്‍ത്ത്,
നിറങ്ങളൊക്കെയും നീയാകുന്ന
സന്ധ്യകളെ ചേര്‍ത്ത്,
ഒരു പുനര്‍ജന്മം.
പങ്കുവയ്‌ക്കാന്‍ വരുന്നവന്‍ പിറക്കും മുമ്പ്,
തൊള്ള കീറും വെയില്‍ ചിലയ്‌ക്കും മുമ്പ്,
നിന്റെ കൈക്കുമ്പിളില്‍ പെയ്‌ത് തോരാന്‍ മാത്രം,
കൊതിക്കാം ഒരു പുനര്‍ജന്മം...
2013, മാർച്ച് 23, ശനിയാഴ്‌ച
2013, മാർച്ച് 17, ഞായറാഴ്‌ച
2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)