2012, ഒക്‌ടോബർ 27, ശനിയാഴ്‌ച

അവളും ഞാനും 5



രാത്രിയില്‍ എപ്പോഴോ എന്നോട്‌ പ്രണയം നിറഞ്ഞ്‌ കവിയാറുണ്ടെന്ന്‌ അവള്‍ പറഞ്ഞു. എപ്പോഴെന്ന്‌ അവള്‍ക്കറിയില്ല. അന്ന്‌ രാത്രി ഞാന്‍ ഉണര്‍ന്നിരുന്നു.അവള്‍ ഉറങ്ങി. ഞാന്‍ ഒന്നും കണ്ടില്ല. പിറ്റേന്ന്‌ ഞാനും ഉറങ്ങി.ഒരു സ്വപ്‌നം എപ്പോഴോ വന്നു ചിലമ്പി.തൊടിയിലെ കണിക്കൊന്നയ്‌ക്ക്‌ ചോട്ടില്‍, പൂവെന്നോണം പൊഴിഞ്ഞ അവള്‍. നീലയില്‍ നിറയെ വെള്ളപ്പൂക്കളുള്ള ഉടുപ്പില്‍ അവള്‍ ആകാശമായി പ്രതിഫലിച്ചിരുന്നു. കാറ്റങ്ങനെ ഇളകി, ഇളയ ദളം പോലെ അവളെ ഊയലാട്ടുകയായിരുന്നു. ആ ഒരു നിമിഷം, യാഥാര്‍ത്ഥ്യത്തിന്റെ പരമോന്നതിയില്‍ ഞാന്‍ സ്വപ്‌നം കാണുകയായിരുന്നിരിയ്‌ക്കാം. അവസാനത്തെ ശ്വാസകണം വലിച്ചടുപ്പിയ്‌ക്കാനെന്ന പോലെ, ഞാന്‍ സ്വപ്‌നക്കൊമ്പില്‍ നിന്നൂര്‍ന്നു. കണ്ണുകള്‍ വിടര്‍ന്നു.നിലാവ്‌ ചില്ല നീട്ടിയ അവളുടെ മുഖത്ത്‌, ഒരു പുഞ്ചിരിക്കീറ്‌ ചിതറി നിന്നിരുന്നു.വലത്‌ കൈ എന്റെ കാതോട്‌ ചേര്‍ന്നിരുന്നു. അവള്‍ക്കപ്പുറം ഒന്നും ഞാന്‍ അറിയാത്ത ആ സമയം...അത്‌ തന്നെയാകണം അവള്‍ പറഞ്ഞ ആ നേരം. 
പിറ്റേന്നവള്‍ നീലയില്‍ വെള്ളപ്പൂക്കളുള്ള ഒരുടുപ്പ്‌ കൊതിച്ചു. ഞാനാ മഞ്ഞക്കൂട്‌ നീട്ടി. വെള്ളപ്പൂക്കളില്‍ നീല മണം ചുരന്നു.


19-10-12

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍